Wednesday, September 12, 2012

ചോറൂണ്

ഒരാഴ്ചത്തെ വെക്കേഷന് പ്രേമ വരുന്നുണ്ടെന്നു കേട്ടപ്പോൾ എനിക്ക് ഉത്സാഹമായി.അവൾ തന്നെയാണ് വിളിച്ചറിയിച്ചത്. “ചേച്ചീ,ഈ വെക്കേഷന് നാട്ടിൽ പോകാൻ തോന്നുന്നില്ല.ഞാനങ്ങോട്ടു വരട്ടെ?ചേച്ചിക്കkuകര്യമാകുമോ?” ഒന്നുമാലോചിക്കാതെ ഞാൻ പറഞ്ഞു: “എന്തkuകര്യം! നീ വാടീ.ഞാനിവിടെ ബോറടിച്ചിരിക്കുവാ.” അപ്പുറത്ത് ആഹ്ലാദാരവം. “നീ വീട്ടിലറിയിച്ചോ?രവിയമ്മാവൻ അന്വേഷിച്ചിറങ്ങാനിടയാകല്ലേ.നിന്റെ ലോക്കൽ ഗാർഡിയൻ ഞാനാണെന്നു മറക്കരുത്.” “ഏയ്..ഞാനച്ഛനോടാ ആദ്യം പറഞ്ഞത്.അവിടെ അച്ഛനും അമ്മയും കൂടി മൂകാംബിക്കു പോകാനൊരവസരം ഞാനായിട്ടങ്ങു കൊടുത്തു.അവർ കുടജാദ്രിയിൽ രണ്ടാം ഹണിമൂണാഘോഷിക്കട്ടെ.” ഞാൻ വീടൊരുക്കാൻ തുടങ്ങി.നാളെയാണ് അവൾ എത്തുക.മാധവൻ ടൂറിലാണ്,നാലു ദിവസം കഴിഞ്ഞേ മടങ്ങൂ.എന്റെ ഫോൺ കിട്ടുമ്പോൾ മാധവൻ കോൺഫറൻസിലായിരുന്നു.വീട്ടിൽ പുതുതായി ഒരാളെത്തുമെന്നറിയുമ്പോൾ പുള്ളിക്ക് ടെൻഷൻ തുടങ്ങും.സ്വകാര്യതയിൽ മറ്റൊരാളിന്റെ കടന്നുകയറ്റം മാധവനിഷ്ടമല്ല.ഒരാഴ്ചത്തെ കാര്യമല്ലേയുള്ളു എന്ന് കാലു പിടിച്ചപ്പോൾ ഒടുവിൽ സമ്മതിച്ചു. മുകളിലത്തെ മുറി പ്രേമക്കുവേണ്ടി തയ്യാറാക്കി.ബെഡ്ഷീറ്റുകളൊക്കെ മാറ്റി പുതുമണം മാറാത്തവ വിരിച്ചു.ഡ്രെസ്സിംഗ് ടേബിളിലെ പൂപ്പാത്രത്തിൽ കടും ചുവപ്പു പൂക്കൾ ക്രമീകരിച്ചു.രണ്ടു ടർക്കിയും കൂടു പൊട്ടിക്കാത്ത ഒരു ടോയ്ലറ്റ് സോപ്പും എടുത്തുവെച്ചു.ജാസ്മിൻ ഫ്ലേവറുള്ള റൂം‌സ്പ്രേ ചുവരുകളിൽ തളിച്ചു.പഴയ വസ്ത്രങ്ങളൊക്കെ മാറ്റി അലമാരി കാലിയാക്കി. രാത്രിയിൽ എനിക്കു കുറെ ജോലികൾ അത്യാവശ്യമായി തീർക്കേണ്ടതുണ്ടായിരുന്നു.മൂന്നു മാഗസിനുകൾക്ക് കൊടുക്കാനുള്ള ലേഖനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.എഴുതിക്കഴിഞ്ഞുള്ള മിനുക്കുപണികളാണ് അവശേഷിക്കുന്നത്.അതിന് ഈ ഏകാന്തതയോളം മറ്റൊന്നും ഉപകരിക്കില്ല.പ്രേമ ഇവിടുണ്ടാകുന്നത്രയും ദിവസങ്ങളിൽ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ലെന്നുറപ്പ്. ആദ്യ രണ്ടു ലേഖനങ്ങളും റ്റൈപ് ചെയ്ത് മെയിലയച്ചതിനുശേഷമാണ് ഞാൻ കിടന്നത്.മൂന്നാമത്തെ ലേഖനം നാളെ പുലർച്ചത്തേക്കു മാറ്റിവെച്ചു. തെല്ലും വിചാരിക്കാത്ത,ഒട്ടുമേ പ്രതീക്ഷിക്കാത്ത ചില ഓർമകളിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ ഒറ്റനിമിഷം കൊണ്ട് ചിലപ്പോൾ നമ്മൾ വീണുപോയേക്കാം.ആ ഒരൊറ്റ നിമിഷം ഗൂഢമായി നമ്മെ പൊതിഞ്ഞുവന്ന ഉറക്കത്തിന്റെ കരങ്ങളെ തട്ടി തെറിപ്പിക്കുകയും ചെയ്യും. വെയിലിൽ വിയർത്തൊലിച്ചു കയറി വന്ന അച്ഛനാണ് എന്റെ ഉറക്കം കുടഞ്ഞെറിഞ്ഞത്.ലൈനിൽ പണി നടക്കുന്നതുകൊണ്ടു കറന്റില്ലായിരുന്നു.അമ്മ കൊടുത്ത സംഭാരം ഒറ്റവലിക്കു കുടിച്ച് വേഷം മാറി ഒരു കൈലി മാത്രമുടുത്ത് അച്ഛൻ നീട്ടി വിളിച്ചു: പങ്കിയമ്മോ........... അച്ഛൻ മാത്രമാണ് എന്നെ അങ്ങനെ വിളിക്കുന്നത്.എന്നല്ല അച്ഛൻ അങ്ങനെയേ വിളിച്ചിരുന്നുള്ളു.കവിഞ്ഞൊഴുകുന്ന വാത്സല്യത്തിന്റെ പൂർണത ആ വിളിയിൽ ഞാനനുഭവിക്കാറുണ്ട്.സ്കൂൾ രജിസ്റ്ററിൽ ശ്രീരഞ്ജിനി.എസ് എന്നു പേരു ചേർത്ത ദിവസം അച്ഛൻ അമ്മയോട് അല്പം ഈർഷ്യയോടെ ചോദിക്കുന്നതു കേട്ടു: “പങ്കിയമ്മ .എസ്.എന്നായിരുന്നെങ്കിലെന്താ കുഴപ്പം?” “പിന്നേ..പങ്കിയമ്മ..ഇപ്പഴത്തെ പിള്ളാർക്ക് പറ്റിയ പേര്”അമ്മ പരിഹസിച്ചു. അച്ഛൻ വീണ്ടും വിളിച്ചു. “പങ്കിയമ്മോ..ആ വിശറീംകൊണ്ടിങ്ങു വായോ...” നടുത്തളത്തിലെ ജനൽ കടന്നുവരുന്ന പടിഞ്ഞാറൻ കാറ്റു കിട്ടാൻ പാകത്തിൽ അച്ഛൻ നീണ്ടുനിവർന്നു കിടന്നു.റെഡ്‌ഓക്സൈഡിന്റെ തറയിൽ വിയർപ്പിന്റെ നനവ് ഒരാൾ‌രൂപം സൃഷ്ടിച്ചു. ചന്തുവാശാരി ഉളികൊണ്ടു വെട്ടിയെടുത്ത പാള വിശറി തണുത്ത കാറ്റു കൂടുതൽ ഉള്ളിൽ പേറുന്നുണ്ടെന്നു കണ്ടു പിടിച്ചത് അച്ഛനാണ്.അതിനെ താളാത്മകമായി പുറത്തു വിടാൻ പങ്കിയമ്മയുടെ കൈവിരലുകൾക്കേ കഴിയൂ എന്നും. ഞാൻ അച്ഛന് വീശിക്കൊടുത്തു.സുഖദമായ ആലസ്യത്തിലെന്നപോലെ അച്ഛൻ കണ്ണുകളടച്ചു.കണ്ണു തുറക്കാതെതന്നെ പറഞ്ഞു: “ആ പുതിയ കവിതയൊന്നു ചൊല്ലിക്കേ മോളേ.” ഇന്നലെ എഴുതി തീർത്തയുടൻ അച്ഛനെ കാണിച്ചതാണ്.ഒരുപാടിഷ്ടപ്പെടുകയും ഗംഭീരമെന്നു വിശേഷിപ്പിക്കുകയും ചെയ്ത ഞാനെഴുതിയ അപൂർവ്വം കവിതകളിലൊന്ന്.അച്ഛന്റെ സർട്ടിഫിക്കറ്റ് കിട്ടുക അത്ര എളുപ്പമല്ല. “അല്ലെങ്കി വേണ്ട.ഞാൻ ചൊല്ലാം.തെറ്റിയാൽ മാത്രം നീ ഇടപെട്ടാ മതി.” ഞാൻ സമ്മതിച്ചു. അച്ഛന്റെ നെറ്റിയിൽ ഓർമ്മയിൽ പരതുന്ന രണ്ടു ചുളിവുകൾ വീണു.ചുണ്ടുകൾ അനങ്ങി. “എന്തിനെക്കുറിച്ചാണു വല്ലതും കുറിക്കേണ്ട- തെന്നു ചിന്തിച്ചിട്ടല്ലയാരംഭിക്കുന്നതൊന്നും എന്തൊക്കെയുള്ളിൽ തോന്നുമതൊക്കെ വരും‌പോലെ- യെഴുതും,പിച്ചിക്കീറുമെനിക്കു നേരം പോണ്ടെ അച്ഛനതു കണ്ടെന്നാൽ പ്രതികരണമെന്തെ- ന്നറിയാൻ വയ്യ,പാർത്താലതെന്റെ മണ്ടത്തരം.“* അടുത്ത വരി മറന്നതുകൊണ്ടാവുമോ വരികൾക്കിടയിൽ ഒരു വിടവ്?അല്പനേരം കൂടി കാത്തിട്ട് ഞാൻ ചൊല്ലിത്തുടങ്ങി. “പുകഴ്ത്തിപ്പറയുമോ ചിരിച്ചു തള്ളീടുമോ.....” ഇല്ല.ആ ചുണ്ടുകൾ ചലിക്കുന്നില്ല. മകളുടെ കവിത ചൊല്ലി അച്ഛൻ യാത്രയായിക്കഴിഞ്ഞിരുന്നു. എനിക്കു വിശ്വസിക്കാൻ സാധിച്ചില്ല.വെഞ്ചാമരം പോലത്തെ മാറിലും കൈത്തണ്ടയിലും പിടിച്ചുനോക്കി.ഒരു മിടിപ്പുപോലുമവശേഷിപ്പിക്കാതെ,ഒരു സൂചനപോലും തരാതെ അച്ഛൻ പോയി.അച്ഛന്റെ അവശേഷിച്ച മണം ഞാൻ ആവോളം വലിച്ചെടുത്തു.ഇനി മുന്നോട്ടു ജീവിക്കാനുള്ള ഊർജമാണിത്.ഇതില്ലാതെ വയ്യ. അപ്പോഴും ആ ശരീരത്തിൽ നിന്നൊഴുകിയ വിയർപ്പുചാലുകൾ തറയിൽ ഉണങ്ങാതെ അച്ഛന്റെ അടയാളം തീർത്തു. ഈ രംഗം പലപ്പോഴും ഒരു മുന്നറിയിപ്പുമില്ലാതെ ശക്തമായി എന്നിലേക്കു കടന്നുവരും.മാധവന്റെ കരവലയത്തിൽ രതിയുടെ പൂമണമേറ്റ് മയങ്ങിക്കിടക്കുമ്പോഴായിരിക്കും ചിലപ്പോൾ.ഒരിക്കലും മാധവനോട് പറഞ്ഞിട്ടില്ല. ഉടൻ ഉറക്കം വരില്ലെന്നറിഞ്ഞ് ഞാൻ എഴുന്നേറ്റു.ഹിമാലയൻ മാസ്റ്റേഴ്സ് എടുത്ത് ബാക്കി വായിക്കാൻ തുടങ്ങി.മൂന്നാലു പേജുകൾ പിന്നിട്ടപ്പോഴേക്കും കൺപോളകൾക്ക് കനം കൂടി വന്നു.പുസ്തകം മടക്കി സോഫയിൽ തന്നെ കിടന്നു. രാവിലെ ഉദ്ദേശിച്ചപോലെ ജോലി നടന്നില്ല.ഏറെ വൈകിയാണുണർന്നത്.പാലും പത്രവും എടുത്ത് അകത്തുവെച്ച് പെട്ടെന്നു ദിനചര്യകൾ കഴിച്ചു.നല്ല കടുപ്പത്തിൽ ഒരു ചായയുണ്ടാക്കി കുടിക്കുമ്പോൾ കോളിംഗ് ബെല്ല് ഓം നമശിവായ ചൊല്ലി. അതു പ്രേമ തന്നെയായിരുന്നു.വാതിൽക്കൽ വെച്ചുതന്നെ ബാഗ് താഴെവെച്ച് അവളെന്നെ കെട്ടിപ്പിടിച്ചു.രണ്ടു കവിളത്തും മാറി മാറി ഉമ്മ തന്നു. “ആഹാ..കുളിച്ചിറങ്ങിയേയുള്ളെന്നു തോന്നുന്നല്ലോ...നല്ല മണം.” അവൾ പൊട്ടിച്ചിരിച്ചു. പ്രഭാതവെയിൽ പൊടിപ്പിച്ച വിയർപ്പിന്റെ സ്പ്രേ മണമായിരുന്നു അവൾക്ക്. “നീ ആദ്യം കുളിച്ചു ഫ്രെഷായി വാ.അപ്പഴേക്ക് ഞാൻ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം.” അവൾ മുഖം കൂർപ്പിച്ചു. “ഈ ചേച്ചിക്കെപ്പളും നനേം കുളീമാ.ഞാൻ പിന്നെ കുളിച്ചോളാം.” “നിന്റെ കുളിമടി ഇപ്പഴും മാറിയില്ലേ?ഹോസ്റ്റൽ സ്റ്റൈലൊന്നും ഇവിടെ വേണ്ട.കുളിക്കാതെ നിന്നെ അകത്തോട്ടു കേറ്റില്ല.” “ഓ....ഒരന്തർജനം...” പിറുപിറുത്തുകൊണ്ട് ബാഗു തുറന്ന് വസ്ത്രങ്ങളെടുത്ത് അവൾ ബാത്‌റൂമിലേക്കു പോയപ്പോൾ ഞാൻ ബാക്കി ചായ കൂടി കുടിച്ച് അടുക്കളയിലേക്കു പ്രവേശിച്ചു. പ്രേമക്ക് പൂരിയും മസാലയും ഇഷ്ടമാണെന്നറിയാം.അതുതന്നെയാകട്ടെ ഇന്നത്തെ പ്രഭാതഭക്ഷണം. കഴിഞ്ഞ തവണ കണ്ടതിലും അവൾ തടിച്ചിട്ടുണ്ട്.ആകെയൊന്നു കൊഴുത്തു മിനുത്ത്...വെറുതെ ഒന്നു കണക്കു കൂട്ടി നോക്കിയപ്പോൾ അവൾക്ക് ഇരുപത്തിയെട്ടായല്ലോ എന്നോർക്കുകയും ചെയ്തു.ഏഴു വയസിന്റെ വ്യത്യാസമാണ് ഞങ്ങൾ തമ്മിൽ. പൂരി കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ എടുത്തിട്ടു: “കഴിഞ്ഞ തവണ കാവിലെ പൂജയ്ക്കു ചെന്നപ്പോൾ രവിയമ്മാവൻ നിന്റെ കല്യാണക്കാര്യം സൂചിപ്പിച്ചു.ഞാനൊന്നു സംസാരിക്കണമെന്ന് നിന്നോട്.” പ്രേമ പൊട്ടിച്ചിരിച്ചു.പൂരി തൊണ്ടയിൽ കുടുങ്ങി അവൾ ചുമയ്ക്കാൻ തുടങ്ങി.ഞാൻ വെള്ളം അവളുടെ മുമ്പിലേക്കു നീക്കിവെച്ചു. “എന്താ ഇത്ര ചിരിക്കാൻ?അത്ര വലിയ തമാശയാണോ ഞാൻ പറഞ്ഞത്.?” അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി. “ഹ..ഹ..ഹ...കല്യാണം...എനിക്കേയ്.....” “എന്താടീ?” “ഒന്നുമില്ല.അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം.സമയമൊണ്ടല്ലോ.” അവൾ കോളേജിലെയും ഹോസ്റ്റലിലെയും വിശേഷങ്ങളിലേക്കു കടന്നു.കൂട്ടുകാരെക്കുറിച്ചും ഇടയ്ക്ക് സിനിമക്കും ഷോപ്പിംഗിനും പോകുന്നതിനെക്കുറിച്ചും വാചാലയായി.തനി വായാടിയാണവൾ.സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ ഫുൾസ്റ്റോപ്പില്ല.ഞാൻ വെറുതെ ഇടയ്ക്കൊന്നു തല കുലുക്കുകയോ മൂളുകയോ ചെയ്താൽ മാത്രം മതി. പെട്ടെന്നാണ് പുറത്തെ കാലാവസ്ഥ മാറിയത്.വെയിൽ മങ്ങി വന്ന് കരിമേഘമൂടാപ്പിൽ ആകെ ഇരുണ്ടു.അപ്രതീക്ഷിതമായി പൊട്ടിവീണ മഴനാരുകൾ സിäuട്ടിലേക്ക് ചിതറിത്തെറിച്ചു.ഉണക്കാനിട്ട വസ്ത്രങ്ങളെടുത്തു വന്നപ്പോഴേക്കും ഞാനാകെ നനഞ്ഞു. മഴ ഏറെ നേരം നിന്നു പെയ്തു.ഒരേ താളത്തിൽ.ഒരേ മുറുക്കത്തിൽ. പ്രേമ അവളുടെ മുറിയിലാണ്.ഞാനങ്ങോട്ടു നടന്നു.അവിടെ ഹെഡ്‌ഫോൺ ചെവിയിൽ വെച്ച് കണ്ണുകളടച്ച് കട്ടിലിൽ ചാരിയിരുന്ന് അവൾ ഐ‌പാഡിലെ പാട്ടുകേൾക്കുകയാണ്.ശല്യപ്പെടുത്താതെ ഞാൻ തിരിച്ചു നടന്നു. ഉച്ച കഴിഞ്ഞപ്പോൾ മാധവേട്ടൻ വിളിച്ചു. “കക്ഷി എത്തിയോ?” “കൊള്ളാം.റൂമിലൊണ്ട്.” “ഞാൻ വരുമ്പോഴേക്കും സ്ഥലം വിട്ടാ മതിയാരുന്നു.” “മാധവേട്ടാ..പ്ലീസ്...” “ഓകെ...ഓകെ.” ഫോണിലൂടെ മാധവേട്ടൻ അടിവയറ്റിലൊരുമ്മ തന്നു.പെട്ടെന്നൊരു കുളിര് ഉടലാകെ പടർന്നിറങ്ങി. അതേ നിമിഷത്തിൽ വെയിലിൽ വിയർത്തുകുളിച്ച് അച്ഛൻ കയറി വന്നു.പാള വിശറി-കവിത-കണ്ണടയ്ക്കൽ. അത്താഴം കഴിഞ്ഞ് പ്രേമ ചോദിച്ചു: “ചേച്ചി എനിക്കെന്തിനാ പ്രത്യേകം മുറി അറേഞ്ച് ചെയ്തത്?” “ഒറ്റയ്ക്കു കിടക്കാൻ പേടിയാണോ കുഞ്ഞുവാവക്ക്!“ ഞാനവളെ കളിയാക്കി. “അതല്ലേച്ചീ.ഉറക്കം വരുന്നവരെ നമുക്ക് മിണ്ടിപ്പറഞ്ഞു കെടക്കാമല്ലോ.എന്തൊക്കെ പറയാനൊണ്ട്.ചേച്ചീടെഴുത്ത്,വായന,മധവേട്ടന്റെ കാര്യങ്ങള്..ഒക്കെ പറഞ്ഞോണ്ടു കിടക്കുമ്പം ഉറക്കം തന്നെ വരും.” ഞാൻ സമ്മതിച്ചു.മാധവേട്ടനില്ലാത്തത് ഇവളുടെ ഭാഗ്യമെന്നോർക്കുകയും ചെയ്തു. രാക്കിടക്കയിൽ ഇരുവരും ധാരാളം സംസാരിച്ചു.ഹോസ്റ്റൽ ജീവിതത്തിലേക്കു കടന്നപ്പോൾ പ്രേമ മെല്ലെ എന്നോടു ചേർന്നു കിടന്നു.അവളുടെ ഇടം‌കയ്യ് എന്റെ വലതു മുലയിൽ സ്പർശിച്ചു.ആ കൈപ്പടം അവിടെ ഇറുകി.ഞാൻ അവളുടെ കയ്യ് തട്ടിമാറ്റി ചാടിയെഴുന്നേറ്റു.വല്ലാത്ത മനം പുരട്ടൽ. വാഷ് ബേസിന്റെ അരികിലേക്കോടി.എടുത്തു കമഴ്ത്തിയതുപോലെ ഞാൻ ശർദ്ദിച്ചു. പിന്നാലെ വന്ന പ്രേമയുടെ മുഖം കുത്തി വീർത്തിരുന്നു.ഞാനവളെ രൂക്ഷമായി നോക്കി. “ചേച്ചി ഇങ്ങനെ നോക്കണ്ട.ഞാനെന്തു തെറ്റാ ചെയ്തത്?” “ഛെ..എന്തു തോന്നിവാസമാ നീ കാണിച്ചത്?” അവൾ പല്ലിറുമ്മി വിരൽ ചൂണ്ടി എനിക്കു നേരേ ചീറി. “ഹോ...എഴുത്തിൽ എന്തൊക്കെയാണ് തട്ടി വിടുന്നത്?സ്വവർഗ ലൈംഗികതയെയും ഫ്രീ സെക്സിനെയുമൊക്കെ ന്യായീകരിച്ചും പ്രോത്സാഹിപ്പിച്ചും എഴുതിവിടുന്നതിനൊരുളുപ്പുമില്ല.സ്വന്തം അനുഭവത്തിൽ ഇതൊക്കെ ഇച്ചീച്ചി.പിന്നാരെ ബോധിപ്പിക്കാനാ ഇത്തരം കാപട്യങ്ങൾ?യൂ ആർ എ ഹിപ്പോക്രാറ്റ്.” ഞാൻ തളർന്നു പോയി.ഇവളിൽ നിന്നും ഈ വാക്കുകളൊന്നുമല്ല,ഒരു സോറിയെങ്കിലുമാണ് പ്രതീക്ഷിച്ചത്.എനിക്കു വാക്കുകൾ കിട്ടിയില്ല. അവൾ ദേഷ്യത്തിൽ മുറിയിലേക്കു തിരിച്ചു പോയി. ഞാൻ ഡൈനിംഗ് റൂമിൽ ഒരു കസേര വലിച്ചിട്ടിരുന്നു.ഒരു ഗ്ലാസ് തണുത്ത വെള്ളമെടുത്തു കുടിച്ച് മേശമേൽ തല കുമ്പിട്ടു കിടന്നു.എനിക്കെന്നോടു തന്നെ വെറുപ്പു തോന്നി. എഴുതുന്ന ഞാനാണോ ഇപ്പോഴത്തെ ഞാനാണോ സത്യം?കലർപ്പില്ലാത്ത സത്യമായിരിക്കണം എഴുതുന്ന ഓരോ വാക്കുകളുമെന്നു നിർബന്ധമുള്ള ഞാൻ.............. എനിക്കീ മൂടുപടം പുതിയ അറിവാണല്ലോ?ഇതുവരെ അറിയാതിരുന്ന ഈ പൊയ്മുഖം എനിക്കു വലിച്ചെറിയണം.എനിക്കു പലരാകണ്ട.ഒരേയൊരാളായാൽ മതി. നിമിഷങ്ങൾ കൊഴിയുന്നതറിയുന്നില്ല. ഏതോ ഒരു നിമിഷത്തിൽ ഞാൻ എഴുന്നേറ്റ് പ്രേമ കിടക്കുന്ന മുറിയിലേക്ക് കടന്നു ചെന്നു. ................................................................................................................................. (ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്ന കവിത-കനകശ്രീയുടെ ഏകാന്തത എന്ന കവിതയിലെ ചില വരികളാണ്)

No comments:

Post a Comment